കോങ്ങാട് ശാഖയുടെ മഹിളാ വിംഗ് 2014ൽ ആരംഭിച്ചതാണ്. എല്ലാ മാസവും എട്ടോ പത്തോ പേരടങ്ങുന്ന മാസാന്തര യോഗവും വ്യത്യസ്തമായ പരിപാടികളുമായി നല്ല നിലയിൽ നടന്നിരുന്നു. എന്നാൽ കോവിഡിനശേഷം രണ്ട് വർഷം അത് ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം.
കഴിഞ്ഞ രണ്ട് വർഷമായി മഹിളാവിംഗ് പൂർവാധികം ഭംഗിയായി നടത്താൻ ശ്രമിച്ചു വരുന്നു.
ജൂൺ മാസത്തെ യോഗം ജൂൺ 25 വ്യാഴാഴ്ച രാവിലെ 10.30 ന് കോങ്ങാട് രാധ ലോഹിതന്റെ ഭവനമായ മുണ്ടയിൽ പിഷാരത്ത് വെച്ച് ശ്രീമതി . രുഗ്മിണി എ.പി.യുടെ അധ്യക്ഷതയിൽ കൂടുകയുണ്ടായി.
യോഗത്തിൽ 10 പേർ പങ്കെടുത്തു.

ശാന്ത പിഷാരസ്യാർ പ്രാർത്ഥനയും എല്ലാവരും കൂടി നാരായണീയം ദശകം 94 പാരായണം നടത്തുകയും ചെയ്തു.
രാധ ലോഹിതൻ എല്ലാവർക്കും സ്വാഗതമാശംസിച്ചു.
ആഗസ്റ്റ് 30ന് നടക്കുന്ന കോങ്ങാട് ശാഖാ വാർഷികവും അതിനോടൊപ്പം നടത്തുന്ന പരിപാടികളെ കുറിച്ചും ഉഷ വിശദീകരിച്ചു.
റിപ്പോർട്ട് കണക്ക് വായിച്ചു.
ക്ഷേമനിധി നറുക്കെടുപ്പിൽ ശ്രീദേവി, രുഗ്മിണി എ.പി എന്നിവർ വിജയികളായി.
യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം ഗീത കെ.പി. നന്ദി രേഖപ്പെടുത്തി.
12.30ന് യോഗം അവസാനിച്ചു.
കോങ്ങാട് ശാഖ മഹിളാ വിംഗിന്റെ തീർത്ഥയാത്ര
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ മഹിളാ വിംഗിന്റെ 13 പേരടങ്ങുന്ന സംഘം ജൂൺ 17-ാം തിയ്യതി രാവിലെ 6 മണിക്ക് കോങ്ങാട് നിന്ന് പുറപ്പെട്ട് ഷൊർണ്ണൂർ വടക്കാഞ്ചേരി വഴി വെലൂർ, വെങ്ങലശ്ശേരി കുറൂർ അമ്പലം, ചേർന്തല ശിവക്ഷേത്രം മണിമലർക്കാവ്, നെല്ലുവായ ധന്വന്തരി ക്ഷേത്രം, മമ്മിയൂർ , ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് തീർത്ഥയാത്ര പോവുകയുണ്ടായി.
നൂറ്റാണ്ടുകൾ പഴക്കമുള്ള കുറൂർ ഇല്ലം പൊളിച്ച് പണി കഴിച്ചതാണ് ഈ വിശാലമായ കുറൂരമ്പലം എന്ന് അവിടുത്തെ ജീവനക്കാർ അറിയിച്ചു. കുറൂരമ്മക്ക് ഒപ്പം ഓടി നടന്ന ഉണ്ണിക്കണ്ണന്റെ പാദസ്പർശമേറ്റ പരിപാവനമായ സ്ഥലത്ത് എത്തിയപ്പൊ എല്ലാവരുടെയും മനസ്സിൽ നല്ല അനുഭൂതിയായിരുന്നു.
അവിടെ വെച്ച് ഗുരുവായൂർ മുൻ മേശാന്തിയെ വണങ്ങി നമസ്കരിക്കുവാനും ഉള്ള ഭാഗ്യം ലഭിച്ചു.
വാഹനത്തിൽ കരുതിയിരുന്ന പ്രഭാത ഭക്ഷണം അവിടുത്തെ ഭക്ഷണശാലയിൽ വെച്ച് എല്ലാവരും കഴിച്ച് 9 മണിക്ക് അവിടുന്ന് യാത്ര തിരിച്ച് ചേർന്തല ശിവക്ഷേത്രത്തിലും, മണിമലർക്കാവ് ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലും ദർശനം നടത്തി.
ഈ രണ്ട് ക്ഷേത്രവും കുറൂർ ദേവസ്വം തന്നെ ആണത്രെ.
പിന്നീട് നാലഞ്ചു കിലോമീറ്റർ ദൂരെയുള്ള നെല്ലുവായ ധന്വന്തരി ക്ഷേത്രത്തിലെത്തി 11.30 നു അവിടെ നിന്ന് പോന്ന് മമ്മിയൂർ എത്തി തൊഴുത് അവിടെ നിന്ന് ഉച്ചഭക്ഷണവും കഴിച്ചു. 2 മണിയോടുകൂടി ഗുരുപവനപുരിയിലെത്തി. പതിവുപോലെ രണ്ട് മണിക്കൂർ ക്യൂവിൽ നില്ലേണ്ടി വന്നു. കൂടുതൽപേരും പ്രായമായവരായതിനാൽ ക്യൂ നിന്ന് തൊഴാൻ പറ്റുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. എന്നാലും എല്ലാവരും വളരെ ഉത്സാഹത്തോടെ ഭഗവാനെ കാണാനായി കാത്തിരുന്ന് സുഖമായി തൊഴുത് മടങ്ങി.
രാത്രി 8 മണിയോട് കൂടി കോങ്ങാട് തിരിച്ചെത്തി. എല്ലാവരും ഇങ്ങനെ ഒരു യാത്രയിൽ പങ്കെടുക്കാൻ സാധിച്ചതിനും, യാത്ര സംഘടിപ്പിച്ചതിനും, സന്തോഷവും നന്ദിയും രേഖപ്പെടുത്തി.
