തൃശൂർ ശാഖയുടെ ജൂൺ മാസ യോഗം 2025 ജൂൺ 15-ന് തൃശൂർ ഷൊർണ്ണൂർ റോഡിലുള്ള ശ്രീമതി രത്നം ശ്രീകുമാറിന്റെ വസതിയായ ചിത്രശാലയിൽ ചേർന്നു. യോഗം വൈസ് പ്രസിഡന്റ് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ നടന്നു.
കുമാരി മീരയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. തുടർന്ന്, ശ്രീമതി എ.പി. സരസ്വതി, ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീ സി.പി. അച്യുതൻ എന്നിവർ നേതൃത്വം നൽകവെ, നാരായണീയം 13-മത് ദശകം മുഴുവൻ അംഗങ്ങളും ചേർന്ന് ചൊല്ലി.
ഡോ. പ്രവീൺ എല്ലാവർക്കും ഹൃദയപൂർവ്വം സ്വാഗതം അറിയിച്ചു. തുടർന്ന്, അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ ആത്മാവിന്, കൂടാതെ കഴിഞ്ഞ മാസക്കാലയളവിൽ നമ്മിൽ നിന്ന് വിട്ടുപോയ ബന്ധുജനങ്ങളുടെ ആത്മശാന്തിക്ക് വേണ്ടി എല്ലാവരും ഒന്നിച്ചു ചേർന്ന് മൗനപ്രാർത്ഥന നടത്തി.
പിഷാരടി സമാജത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തകരിലൊരാളും, വർഷങ്ങളായി തൃശൂർ ശാഖ സംഘടിപ്പിച്ച് വരുന്ന മെഡിക്കൽ ക്യാമ്പിന്റെ ആരംഭത്തിന് നേതൃത്വം നൽകിയ പ്രമുഖരിലൊരാളുമായ ഡോ. ശ്രീകുമാറിന്റെ വസതിയിൽ, അനവധി വർഷങ്ങൾക്കുശേഷം ശാഖായോഗം വീണ്ടും ചേരാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ടെന്ന് വൈസ് പ്രസിഡന്റ് ശ്രീ എ. രാമചന്ദ്ര പിഷാരോടി അദ്ധ്യക്ഷഭാഷണത്തിൽ പറഞ്ഞു.
ശാഖായോഗം സംഘടിപ്പിക്കാൻ സമ്മതം നൽകിയ ശ്രീമതി രത്നം ശ്രീകുമാറിനോടും ഡോ. പ്രവീൺ ശ്രീകുമാറിനോടും അദ്ദേഹം ഹൃദയപൂർവ്വം നന്ദി അറിയിച്ചു.
ഇരിഞ്ഞാലക്കുടയിൽ നടന്ന കേന്ദ്ര വാർഷികം വളരെ ഗംഭീരമായി നടന്നു എന്നും, പുതിയ കേന്ദ്രഭരണസമിതി നിലവിൽ വന്നതായും അദ്ദേഹം അറിയിച്ചു.
തൃശൂർ ശാഖയെ പ്രതിനിധീകരിച്ച് കുട്ടികൾ അവതരിപ്പിച്ച വിവിധ നൃത്തനൃത്യങ്ങൾ കാണികൾക്ക് മനോഹര അനുഭവം പകർന്നു. എല്ലാവർക്കും യോഗത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു.
ഏപ്രിൽ 16-ന് ശ്രീ രമേഷ് പിഷാരോടി ഉദ്‌ഘാടനം ചെയ്ത തുളസീദളം കലാ സാംസ്കാരിക സമിതിയിൽ അംഗത്വം സ്വീകരിച്ചവർ ഇന്ന് ഭൂരിപക്ഷംആണ്. ഇപ്പോഴും കൂടുതൽ പേർ ഈ കലാസാംസ്കാരിക കൂട്ടായ്മയിൽ ചേർന്ന് കൊണ്ടിരിക്കുകയാണ്.
നമ്മുടെ ശാഖയുടെ നേതൃത്വത്തിൽ സമാജം ആസ്ഥാന മന്ദിരത്തിൽ നടക്കുന്ന മരണാനന്തര ക്രിയകളും കഥകളി ക്ലാസുകളും എല്ലാം വിനയപൂർവ്വവും നിരന്തരവുമായ പ്രവർത്തനങ്ങളായി നടന്നു കൊണ്ടിരിക്കുന്നു.
കേന്ദ്ര പെൻഷൻ പദ്ധതി ആരംഭിക്കുമ്പോൾ തന്നെ തൃശൂർ ശാഖയുടെ നേതൃത്വത്തിൽ വലിയൊരു സംഭാവന നൽകാൻ കഴിഞ്ഞത് ഏറെ ഗൗരവം നൽകുന്നതാണ്.
25000 രൂപ വീതം ശേഖരിച്ച്, ഏറ്റവും വലിയ സംഖ്യ സംഭാവന നൽകാൻ കഴിയുന്നത് തൃശൂർ ശാഖയായിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ കാലങ്ങളിൽ ഈ സംഭാവനകൾ കുറവായിട്ടുള്ളതായി കണ്ടെത്തുന്നു. അതിനാൽ, പുതിയ സാമ്പത്തിക വർഷത്തിലെ പിരിവ് ഉടൻ ആരംഭിക്കേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
ഇപ്പോൾ 20 പേർക്ക് പെൻഷൻ ലഭിക്കുന്നു. താമസിക്കാൻ സ്വന്തം വീട് പോലുമില്ലാത്ത നിരവധി അർഹരായവർ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. അവരെ സഹായിക്കുക എന്നത് നമ്മുടെ അവകാശബോധം കൈവിടാതെ നിറവേറ്റേണ്ട പ്രധാന ഉത്തരവാദിത്തമാണെന്ന് പങ്കാളിത്തത്തിൽ എല്ലാവരും അഭിപ്രായപ്പെട്ടു.
വല്ലച്ചിറ ട്രസ്റ്റിന്റെ നിലവിലെ പ്രവർത്തനങ്ങളുടെയും അവസ്ഥയുടെയും വിശദീകരണം വൈസ് പ്രസിഡന്റ് ശ്രീ രാമചന്ദ്ര പിഷാരോടി യോഗത്തോട് പങ്കുവച്ചു.
തുടർന്ന് സെക്രട്ടറി ശ്രീ എ പി ജയദേവൻ കഴിഞ്ഞ മാസത്തെ യോഗ റിപ്പോർട്ട് വായിച്ചത് കയ്യടികളോടെ പാസാക്കി. ട്രഷറർക്കു യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നതിനാൽ കണക്കുകൾ അവതരിപ്പിക്കാൻ കഴിഞ്ഞില്ല.
ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണനും ഡോക്ടർ ശ്രീകുമാറിന്റെ ഭവനത്തിൽ വെച്ച് യോഗം കൂടാൻ അതും മുൻ പ്രസിഡണ്ടുമാരായ കേണൽ ഡോക്ടർ വി പി ഗോപിനാഥൻ, ശ്രീ കെ പി ബാലകൃഷ്ണ പിഷാ രോടി എന്നിവരുടെ സാന്നിദ്ധ്യത്തിൽ യോഗം ചേരാൻ സാധിച്ചതിൽ പ്രത്യേകം സന്തോഷിക്കുന്നു എന്നറിയിച്ചു.
ഇരിഞ്ഞാലക്കുട വെച്ച് നടന്ന കേന്ദ്ര വാർഷികത്തിൽ ആദ്യന്തം തൃശൂർ ശാഖ വളരെ സജീവമായി പ്രവർത്തിച്ചതിൽ ശാഖയെ അഭിനന്ദിക്കുന്നു. നമുക്ക് ധാരാളം കലാകാരന്മാരും കലാകാരികളും മറ്റു പ്രവർത്തകരും ഉണ്ട് എന്നാൽ നല്ല സംഘടകർ നമ്മുടെ ഇടയിൽ വിരളമാണ് എന്നതൊരു പോരായ്മയായി കാണേണ്ടതുണ്ട്. ആ കുറവുകൾ കൂടി പരിഹരിക്കണം എന്ന ഉദ്ദേശം കൂടി തുളസീദളം കലാ സാംസ്കാരിക സമിതിക്കുണ്ട്. പെൻഷൻ പദ്ധതിയിൽ സാമ്പത്തീക വരുമാനം കുറഞ്ഞതിന്റെ പ്രധാന കാരണം പിന്നീട് അതിന്റെ തുടർനടപടികൾ ഉണ്ടാകാതെ പോയതാണ്. അത് നമ്മൾ വീണ്ടും ആരംഭിക്കുന്നു. വിവിധ ശാഖകളിലായി സാമ്പത്തീകമായി എല്ലാ തരത്തിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുറെ പേരുണ്ട്. ഒരുപാട് അംഗങ്ങളുണ്ടെങ്കിലും ഭാഗം നടത്താതെ സാമ്പത്തീകമായി ദരിദ്രരെങ്കിലും എ പി എൽ കാർഡുടമസ്ഥരായി കൂട്ടു കുടുംബമായി താമസിക്കുന്ന പല കുടുംബങ്ങളും ഇപ്പോഴും ഉണ്ട്. ദേവസ്വം ബോർഡുകൾ, ചില ക്ഷേത്രോപദേശകസമിതികൾ എന്നിവരൊക്കെ കാരായ്മ കഴക പ്രവർത്തി ചെയ്തു വരുന്നവരോട് ചെയ്തു വരുന്ന അനീതികളും ദ്രോഹങ്ങളും നമ്മുടെ ശ്രദ്ധയിൽ ഉണ്ട്. ഇവരെയെല്ലാം സഹായിക്കേണ്ടത് നമ്മടെ കടമയാണ്. ഇതിനെല്ലാം തൃശൂർ ശാഖയുടെ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. വയോജനങ്ങളുടെ അധിവാസം, സുരക്ഷിതത്വം, മാനസികോല്ലാസം എന്നിവക്കെല്ലാമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.
തുല്യ പ്രാധാന്യത്തോടെ തന്നെ യുവജനങ്ങളെ ബാധിക്കുന്ന പല പ്രശ്നങ്ങൾക്കും കൃത്യമായ പരിഹാരങ്ങൾ നല്കാനും നമുക്ക് സാധിക്കണം. അതിനുള്ള പദ്ധതികളും ഭരണ സമിതിക്ക് മുന്നിൽ ഉണ്ട്. ഗുരുവായൂർ ഗസ്റ്റ് ഹൌസ് പ്രവർത്തനങ്ങൾ പ്രശംസാർഹമായി മുന്നോട്ട് പോകുന്നുണ്ട്. അഞ്ചു വർഷമായികർക്കിടകത്തിൽ നടത്തി വരുന്ന രാമായണ മാസാ ചരണം ഇപ്രാവശ്യം ജൂലൈ 17 ന് ( കർക്കിടകം 1) ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ചാണ് നടത്താൻ തീരുമാനിച്ചിരി ക്കുന്നതെന്നും അതിന്റെ വിജയത്തിനും തൃശൂർ ശാഖയുടെ സഹകരണങ്ങൾ ഉണ്ടാകണമെന്നും ശ്രീ ഹരികൃഷ്ണൻ പറഞ്ഞു.
മുൻ ജനറൽ സെക്രട്ടറിയും മുൻ പ്രസിഡണ്ടുമായ ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി അദ്ദേഹം ജനറൽ സെക്രട്ടറി ആയിരുന്ന സമയത്ത്, അന്തരിച്ച ബാബു നാരായണനെ ചെയർമാനാക്കി ഒരു കലാസമിതി രൂപീകരിക്കാൻ ശ്രമം നടത്തിയ വിവരം യോഗത്തോട് പങ്ക് വെച്ചു. തുളസീദളം കലാ സാംസ്കാരിക സമിതി എന്ന പേരിൽ സംഘടന രൂപീകൃതമായതിൽ സന്തോഷിക്കുന്നു.
എല്ലാവരുടെയും സഹകരണങ്ങൾ കൊണ്ട് ഗുരുവായൂർ ഗസ്റ്റ് ഹൌസ് യാഥാർഥ്യമായതുമെല്ലാം ശ്രീ ബാലകൃഷ്ണ പിഷാരടി വിവരിച്ചു. എന്നാൽ ഇപ്പോൾ പല ശാഖകളും ഇല്ലാതായി. പുതിയ ഭരണ സമിതിക്ക് അത്തരം ശാഖകളെ പുനർജീവിപ്പിക്കാനും പഴയതുപോലെ കർമ്മ നിരതരാക്കാനും സാധിക്കട്ടെ എന്നാശംസിക്കുന്നു. കേന്ദ്ര പെൻഷൻ ഫണ്ട്, വല്ലച്ചിറ ട്രസ്റ്റ് സ്ഥലം, വയോജനങ്ങളെ പാർപ്പിക്കാനുള്ള സ്ഥലം, ഗുരുവായൂർ ഗസ്റ്റ് എന്നിവയെ പറ്റിയൊക്കെ ശ്രീ ബാലകൃഷ്ണ പിഷാരോടി അഭിപ്രായം പങ്ക് വെച്ചു.
സ്വന്തമായി വീട് പോലും ഇല്ലാത്തവരും സാമ്പത്തീകമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ടെന്നുള്ള വിവരം വളരെ വേദന ഉണ്ടാക്കുന്നതാണെന്ന് മുൻ ജനറൽസെക്രട്ടറി ശ്രീ സി പി അച്യുതൻ പറഞ്ഞു.
ഇനിയും അങ്ങനെ ഉള്ളവർ ഉണ്ടാകും. അവരെയൊക്കെ കണ്ടെത്താൻ ഒരു കമ്മിറ്റി തന്നെ രൂപീകരിച്ച് ഗൃഹ സന്ദർശനങ്ങൾ ആണ് ഏറ്റവും നല്ല മാർഗ്ഗം. പെൻഷൻ പദ്ധതിയെ പറ്റിയുള്ള അഭിപ്രായവും ശ്രീ സി പി അച്യുതൻ പറഞ്ഞു.
തുളസീദളം ഓണപ്പതിപ്പ് ഇപ്രാവശ്യവും മുഴുവൻ കളർ പേജുകളോടെയാണ് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും ശാഖയിൽ നിന്ന് പരമാവധി പരസ്യങ്ങളും ആർട്ടിക്കിളുകളും സംഘടിപ്പിച്ചു തരണമെന്ന് തുളസീദളം പത്രാധിപർ ശ്രീ ഗോപൻ പഴുവിൽ അഭ്യർത്ഥിച്ചു. തുളസീദളം കലാ സാംസ്കാരിക സമിതി പ്രവർത്തങ്ങളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു.
ചർച്ചയിൽ സർവ്വശ്രീ കെ പി ഗോപകുമാർ, ആർ പി രഘുനന്ദനൻ, ജി ആർ ഗോവിന്ദൻ, ശ്രീ സി ജി കുട്ടി എന്നിവരും പങ്കെടുത്തു.
നിലവിൽ ശാഖയിൽ കഴക പ്രവർത്തി ചെയ്യുന്ന 21 അംഗങ്ങളുടെ ഇൻഷുറൻസ് കാലാവധി ജൂലൈ മാസത്തിൽ തീരുന്നതിനാൽ അവരുടെ ഇൻഷുറൻസ് പുതുക്കാനും അതോടൊപ്പം പുതിയവർ ഉണ്ടെങ്കിൽ അവരെ ചേർക്കാനും തീരുമാനിച്ചു.
എസ് എസ് എൽ സി പരീക്ഷയിൽ 96.6 ശതമാനം മാർക്കുകളുമായി ഫുൾ എ പ്ലസ്സോടെ ഉന്നത വിജയം നേടിയ എസ്. കൈലാസ് കൃഷ്ണയെ യോഗത്തിന് വേണ്ടി ശ്രീ എ രാമചന്ദ്ര പിഷാരോടി അഭിനന്ദിച്ചു.
ക്ഷേമനിധി നടത്തി. ശ്രീ സുരേഷിന്റെ നന്ദിയോടെ യോഗം 5.30 ന് അവസാനിച്ചു.


